റമളാൻ ചിന്ത 10
                                  🌹🌹🌹

            ത്യാഗമാണ് ആത്മ ഗുണം



*"ജീവിച്ചിരുന്നു എന്ന് തെളിയിക്കുന്നതിന് ഒരു തൂവലെങ്കിലും ഭൂമിയിൽ അവശേഷിപ്പിച്ച് പോവുക"* എന്ന് ആത്മീയ ചിന്തകർ പറയാറുണ്ട്. അങ്ങനെയെങ്കിൽ നര ജന്മങ്ങളെ പൊതുവെ രണ്ടായി തരം തിരിക്കാം. സ്വന്തത്തിലേക്കൊതുങ്ങി ജീവിക്കുന്നവരും, മറ്റുള്ളവർക്ക് വേണ്ടി സ്വയം സമർപ്പിച്ചവരും.
ഒന്നാം വിഭാഗമായ
അവനവനിലേക്ക് ഒതുങ്ങിയിരിക്കുക എന്നത് ജീവിതത്തിൽ സ്വീകരിക്കാവുന്ന ഏറ്റവും എളുപ്പമുള്ളതും, ലളിതവുമായ വഴിയാണ്. സ്വന്തത്തിലൊതുങ്ങി ജീവിതം കഴിച്ചുകൂട്ടി കാലം  പോക്കുന്നവർ ജീവിച്ചിരുന്നെന്നതിന് എന്ത് തെളിവ് ബാക്കിയാക്കാൻ. ജീവിച്ചിരുന്നെന്ന് പറയാൻ ആറടി നീളത്തിൽ ഒരു മൺകൂന പോലും അവശേഷിപ്പിക്കാത്തവർ. തൻ്റെ സമ്പാദ്യവും, സന്താനവും, സ്വാർത്ഥതയും മാത്രം അടുക്കി വെച്ച് നടകമവസാനിപ്പിച്ചവർ.! ചരിത്രത്താളുകൾ മായാതെ പകർത്തിയവരാരും ഇങ്ങനെ അൽപ്പത്തരത്തിൽ ജീവിച്ചവരല്ലല്ലോ.
ത്യാഗത്തിൻ്റെയും, സമർപ്പണത്തിൻ്റെയും, പര സ്നേഹത്തിൻ്റെയും ഉന്നത ഗുണങ്ങളാവാഹിച്ച്, ജീവിതത്തെ അതി മനോഹരമായി ആടി തീരത്ത് അരങ്ങൊഴിഞ്ഞ എത്രയോ മഹത് ജന്മങ്ങൾ മാനവികതയുടെ ഗതകാല ഓർമ്മ പുസ്തകങ്ങളിൽ കണ്ടെത്താനാകും. ഓർത്തു നോക്കൂ അവരെല്ലാം  അലാവുദ്ദീൻ്റെ  അത്ഭുത വിളക്കുമായി ആയുസ്സ് തീർത്തവരായിരുന്നോ?. അതൊ കോടിക്കണക്കിന് പാരമ്പര്യ സമ്പാദ്യങ്ങൾ കൈവശം വെച്ച് സുരക്ഷിത വലയത്തിൽ ജീവിച്ചവരായിരുന്നോ?. അതൊ അമാനുഷിക കഴിവുകളെ സ്വായത്തമാക്കി സൂപ്പർ പവർ കാണിച്ചവരുമല്ലല്ലോ?. അവരെല്ലാം സാധാരണ മനുഷ്യരെ പോലെ പരിമിധമായ വിഭവങ്ങളാൽ, അളന്നു കൊടുത്ത ആയുസ്സിനകത്ത് ജീവിച്ചവരായിരുന്നു. പക്ഷേ, തങ്ങൾക്ക് ദൈവാനുഗ്രഹത്താൽ ലഭിച്ച ഭൂമിയിലെ ദിനങ്ങളെ സമർപ്പിത മനോഭാവം കൊണ്ടും, ത്യാഗനിർഭര പ്രവർത്തനങ്ങൾ കൊണ്ടും അനശ്വരമാക്കി സ്വർഗ്ഗ ജന്മം പൂണ്ടു.
സ്വന്തം വ്യഥയേക്കാൾ ചുറ്റിലുമുള്ള വരുടെ കദനങ്ങളേറ്റെടുത്തവർ. മടിക്കുത്തിൽ നിധികുംഭവുമായി ജനിച്ചവരല്ല അവരിൽ ഭൂരിഭാഗവും, പകരം ശൂന്യമായ കരങ്ങളും സമർപ്പിത മനോഭാവവുമായിരുന്നു കൈമുതൽ. ചിലർ ജീവിതാന്ത്യം വരെ പ്രവർത്തിച്ചപ്പോൾ, മറ്റു ചിലർ നിമിഷ നേരത്തേ ത്യാഗം കൊണ്ട് മഹത്തത്തിലേക്ക് ഉയർത്തപ്പെട്ടു. മദർ തരേസയെപ്പോലെ ജന്മജന്മാന്തരങ്ങൾക്ക് മാർഗ്ഗദീപമായും, ലിനി പുതുശ്ശേരിയെപ്പോലെ സാഹചര്യ സേവന സമർപ്പിത ത്യാഗത്തിലു അടയാളം ചാർത്തിയവർ. രണ്ടായാലും മാനവ സഹകരണത്തിൻ്റെ ഉത്തമ മാതൃക സൃഷ്ടിച്ച സംതൃപ്തിയോടെ കാലയവനികക്കുള്ളിൽ മറയാനായവർ. അങ്ങിനെ കർമ്മം തീർത്ത നന്മ  കൊണ്ട്   മനുഷ്യ സ്നേഹത്തിൻ മഹോന്ന സാക്ഷ്യങ്ങളായവർ.
സ്വന്തം ജീവിതത്തെക്കാൾ ലോകനന്മക്കായി പ്രയത്നിച്ച എത്രയോ മഹത്തര സംഭങ്ങൾ അടർത്തിയെടുക്കാനാവും ചരിത്ര താളുകളിൽ നിന്ന്. പതിമൂന്ന് കൊല്ലമായി (നാലാം ക്ലാസ് മുതൽ - ബിരുദതലത്തിൽ) മകൻ്റെ വിദ്യഭ്യാസ സ്വപ്നത്തിനായി ക്ലാസ് റൂമിന് പുറത്തേ സ്റ്റൂളിലിരിക്കുന്ന ശാന്ത എന്ന അമ്മയുടെ ആർദ്രമാം ചിത്രം കണ്ടവരാണല്ലോ നമ്മൾ മലയാളികൾ. അത് പോലെ മനുഷ്യരാശിയിലെ മഹത്തര ത്യാഗത്തെ ഹൃദയം നുറുങ്ങും വേദനയുടെ ഫ്രെയിമിൽ തീർത്ത് വെച്ച ഒരു ചിത്രം കാണാം തമിഴ്നാട്ടിലെ പാമ്പൻ പാലത്തിൽ.
സംഭവം ഇങ്ങനെ വായിക്കാം ബ്രട്ടീഷ് കാലഘട്ടത്തിൽ തീർത്ത പാമ്പൻ പാലത്തിന് ഒരേ സമയത്ത് രണ്ട് ലക്ഷൃങ്ങൾ ഉണ്ടായിരുന്നു. ട്രൈൻ യാത്രാ സൗകര്യാർത്ഥം ഉപയോഗിക്കാവുന്ന പാലം ജലപാതയായതിനാൽ താഴെക്കൂടി കപ്പലുകൾക്ക് പോകാനായി ഉയർത്തേണ്ടിയും വന്നു. യന്ത്രവത്കരണ പ്രാരംഭ ഘട്ടമായതിനാൽ തീവണ്ടി വരുന്ന നേരം പാലം താഴ്ത്തി വെക്കേണ്ട ചുമതലയേറ്റെടുത്തിരുന്നത് ഒരു മധ്യവയസ്ക്കനായിരുന്നു. തൻ്റെ ജോലി ആത്മാർഥമായി നിർവ്വഹിച്ചുകൊണ്ടിരുന്ന അയാളിലേക്ക് പെട്ടന്നാണ് ആ ദുരന്ത ദിവസം വന്നത്. ഒരു ദിവസം ഉച്ചനേരമാകുമ്പോൾ ട്രൈൻ വരുന്നതിനാൽ ധൃതിയിൽ പാലം റോൾ ചെയ്യാൻ തുടങ്ങി. അൽപ്പം കഠിനമായ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് തൻ്റെ ഒൻപതു വയസ്സുകാരൻ മകൻ തനിക്കുള്ള ഉച്ചഭക്ഷണവുമായി വരുന്നത്. അച്ചൻ്റെ പ്രയത്നം കണ്ട് മനപ്രയാസം തോന്നിയ ആ പൊന്നുമോൻ വേഗം അച്ച നടുത്തെത്തി ചോറ്റുപാത്രം താഴെ വെച്ച് സഹായിച്ചു. വണ്ടിയടുത്തെത്താറായതിൻ്റെ വെപ്രാളത്തിൽ ആ അച്ചനും മകനും റോളർ തിരിച്ചു കൊണ്ടിരിക്കേ അപ്രതീക്ഷിതമായി മകൻ്റെ കൈ റോളറിൽ കുടുങ്ങുന്നു. വേദന കൊണ്ട് പുളയുന്ന പൊന്നു മോൻ്റെ മുഖവും, നൂറ് കണക്കിനാളുകളെ വഹിച്ച് വരുന്ന തീവണ്ടിയുടെ ചിത്രവും ഒരു പോലെ അയാളുടെ കണ്ണു മുന്നിൽ. മകനായി റോളർ പെക്കിയാൽ പാലം ഉയർന്ന് വണ്ടി കായലിൽ പതിച്ചു വൻ അപകടം സംഭവിക്കും. കർത്തവ്യ ബോധം ഉയർന്ന ആ പിതാവ് പാലം താഴ്ത്താൻ മടിച്ചില്ല.മകൻ്റെ ഇളം ശരീരം ഇരുമ്പ് ചക്രത്തിൽ നെരിഞ്ഞമരുന്നത് ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുള്ളികളുടെ മറവിൽ അവ്യക്തമായയാൾ കണ്ട്. വണ്ടി പോയി കഴിഞ്ഞപ്പോൾ ചതഞ്ഞരഞ്ഞ മകൻ്റെ ശരീരാവശിഷ്ടങ്ങൾ കയ്യാൽ കോരിയെടുത്ത് നിൽക്കുന്ന ആ പിതാവിൻ്റെ ചിത്രമാണ് പിന്നീട് ബ്രട്ടീഷ് ഗവർമെൻ്റ് ആദര സൂചകമായി പാമ്പൻ പാലത്തിൻ്റെ കവാടത്തിൽ വരച്ചിട്ടത്. എത്ര ദൗർഭാഗ്യകരമായ ത്യാഗം. മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവിതത്തിൽ സമർപ്പിക്കാനാവുന്ന ഇതിലും വലിയ പരിത്യാഗമെന്തുണ്ട്?.
അപരൻ്റെ ജീവതത്തിന് പ്രത്യാശയേകാൻ തന്നാൽ ചെയ്യാനാവുന്നത് എന്തെന്ന് ഉണർന്നെണീറ്റത് മുതൽ ചിന്തിക്കുന്ന ഒരു കൂട്ടർ നിറഞ്ഞാടുന്ന ഒരു പ്രതിസന്ധി ഘട്ടത്തിലിരിക്കുമ്പോൾ സുഹൃത്തേ, വീട്ടിനകത്ത് ഭക്ഷണ പരീക്ഷണങ്ങളാൽ അർമ്മാദിക്കാൻ നമുക്കെങ്ങനെ സാധിക്കുന്നു. തട്ടാനും -തട്ടാത്തിയും കുട്ട്യാളുമെന്ന പഴമൊഴി സ്വായത്തമാക്കി സുരക്ഷിതനാവാൻ ഒരു മനുഷ്യ ഹൃദയമുള്ളവർക്ക് എങ്ങനെ സാധിക്കും?. അന്യൻ്റെ കണ്ണുനീരിൻ്റെ ചൂടറിയാതെ പടുത്തുയർത്തിയ ചുറ്റുമതിൻ്റെ ശീതളിമയിൽ അഭിരമിക്കുന്നവർ കേൾക്കണം ഒരമ്മയുടെ ത്യാഗത്തിൻ്റെ ചരിത്രം.
ജപ്പാനിലെ അതിശക്തമായ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ കെട്ടിടാവശിഷടങ്ങൾക്കിടയിൽ മനുഷ്യ ജീവനവശേഷിക്കുന്നുണ്ടോ എന്നറിയാൻ ഓടി നടക്കുന്ന രക്ഷാ പ്രവർത്തകർ. പല കോൺക്രീറ്റ് പാളികൾക്കകത്തേക്കും തലയിട്ട് നോക്കുന്നു. പെട്ടന്ന് ഒരു സ്ത്രീ കുനിഞ്ഞ് നിൽക്കുന്നതായി അവരുടെ ശ്രദ്ധയിൽപ്പെടുന്നു. മരണപ്പെടാത്ത ഒരു മനുഷ്യന് വേണ്ടിയുള്ള അന്വേഷണത്തിൽ കണ്ടെത്തിയ ആ സ്ത്രീയെ പുറത്തെടുത്തപ്പോൾ മരണം ഉറപ്പിച്ചിരുന്നു. രക്ഷാ പ്രവർത്തകർ അടുത്ത സ്ഥലമന്വേഷിച്ച് നടന്നു. പക്ഷേ കൂട്ടത്തിലുണ്ടായിരുന്ന ഡോക്ടർ ആ സ്ത്രീയുടെ നിർത്തത്തിൻ്റെ പ്രത്യേകത ഓർമ്മയിൽ മിന്നി. എന്തിനെയോ സംരക്ഷിച്ചെടുക്കാനുള്ള അവരുടെ കരുതലല്ലേ ആ കുനിഞ്ഞ് നിർത്തം. അദ്ദേഹം വീണ്ടും ആ കോൺഗ്രീറ്റ് പാളികൾക്കിടയിലേക്കിറങ്ങി പരിശോധിക്കുന്നു. പെട്ടെന്നാണ് ചെരിഞ്ഞ് കിടക്കുന്ന കോൺക്രീറ്റ് പാട്ടിക്കിടയിൽ പതുപതുപ്പുള്ള പുതപ്പിൽ എന്തോ ചുറ്റി വെച്ചിരിക്കുന്നതയാൾ കാണുന്നത്. പെട്ടന്ന് കൂടെയുള്ള ആളുകളെ വിളിച്ച് സാവധാനം ആ കോൺഗ്രീറ്റ് അടർത്തിമാറ്റി നോക്കുമ്പോൾ മൂന്ന് മാസം പ്രായമുള്ള ഒരു കുഞ്ഞ് നല്ല ഉറക്കത്തിലാണ്. വേഗം പുറത്തെടുത്ത് പരിശോധിച്ചു, ദൈവാനുഗ്രഹം ഒരു പോറൽ പോലുമില്ലാതെ അവൻ സുഖമായിട്ടുറങ്ങുന്നു. തൻ്റെ കുഞ്ഞിനെ രക്ഷിച്ചെടുക്കാൻ സ്വന്തം ശീരം കവചമാക്കിയ ആ അമ്മയുടെ ത്യാഗം ഡോക്ടറിൽ ഒരു നൊമ്പരമുള്ളവാക്കുന്നു. അദ്ദേഹം പതുക്കെ പുതപ്പ് മാറ്റിയപ്പോൾ അതിൽ ഒരു മൊബൈൽ, അതിൻ്റെ സ്ക്രീനിൽ അവസാനമായി ആ അമ്മ കുറിച്ച വരികൾ ഡോക്ടർ ഇങ്ങനെ വായിച്ച് കേൾപ്പിച്ചു: *"രക്ഷപ്പെടുകയാണെങ്കിൽ നീ ഓർക്കണം ഞാൻ നിന്നെ ഒരു പാട് സ്നേഹിച്ചിരുന്നെന്ന്. (''If you can Survive, you must remember that I love you'').*
സ്വന്തം സ്വപ്നങ്ങളെ ത്യജിച്ച് മറ്റുള്ളവർക്ക് വെളിച്ചമേകിയ എത്രയെത്ര ഉദാഹരങ്ങൾ. മതസ്പർദ്ദയുടേയും, വംശഹത്യയുടെയും കലുഷിത സമകാലീനതയിൽ ഒരിറ്റു കണ്ണുനീർ തുള്ളി പൊഴിച്ച് ഓർക്കേണ്ടവ. ഓർക്കുക, നീ നീയാവുന്നത് നിനക്കൊപ്പം അവരുള്ളതിനാലാണ്. ആ അവർ ആരോ, എങ്ങോ അല്ല, ഇവിടെ തെട്ടടുത്തുണ്ടവർ... ചേർത്ത് നിർത്തി ധൈര്യം പകരേണ്ടവരാണവർ... പ്രവാസത്തിൽ ആശയറ്റവർ, വീട്ടകങ്ങളിൽ ഒരു നേരത്തേ ഭക്ഷണം തേടുന്നവർ, തെരുവുകളിൽ നാടിൻ്റെ രക്ഷക്കായി വെയിലേറ്റ് തളരുന്നവർ, അതിനുമപ്പുറം സ്വന്തത്തെ മറന്ന് അപരൻ്റെ ജീവൻ തിരിച്ചെടുക്കാൻ പാടുപെടുന്ന ആതുര സേവകർ. എല്ലാവരേയും ഉൾകൊള്ളാനും, പ്രതിസന്ധികളിൽ കരുത്താകാനും ത്യജിക്കാം നൈമിഷികമായ സ്വാർത്ഥതകളെ. ഏകാം പരിപാവനനാളുകളിൽ ഒരു കൈത്താങ്ങ്,
ശുഭം.
Dr. Jayafar ali Alichethu
9946490994

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi