റമളാൻ ചിന്ത 27
                          🌹🌹🌹

             ദാനമവനവനു വേണ്ടി നൽകാം
ഇല്ലായ്മകളും, വല്ലായ്മകളും വല്ലാതെ അലട്ടികൊണ്ടിരിക്കുന്ന സമയം. അന്നന്നത്തെ അന്നം തേടുന്നവർക്കു പോലും വീടുവിട്ടു പോയി ജോലിയെടുക്കാനാവുന്നില്ല. നാടിനെ സമൃദ്ധിയിലേക്ക് പടുത്തുയർത്തിയ പ്രവാസി സഹോദരന്മാർ മഹാമാരി ഭയത്താൽ ലേബർ ക്യാമ്പുകളിൽ ഏകാന്തവാസം തേടുന്നു. ഗതാഗത സംവിധാനങ്ങൾ ബഹുഭൂരിപക്ഷവും നിശ്ചലം. കടകമ്പോളങ്ങൾ ആവശ്യകതയനുസരിച്ച് ക്രിയ - വിക്രയങ്ങൾ നടത്താനനുമതി. വിദ്യഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലന്നേക്കു കണ്ണും നട്ടിരിക്കുന്നു...
വിവാഹങ്ങൾ, സൽക്കാരങ്ങൾ, ആഘോഷങ്ങൾ, ഉൽസവങ്ങൾ, ആരാധനാലയങ്ങൾ വരെ അനിശ്ചിതമായി താക്കപ്പെടുന്നു. ആഗോള ഭീമന്മാർ ഓഫീസ് സംവിധാനങ്ങളിൽ നിന്ന് വീടകങ്ങളിലേക്ക് പ്രവർത്തനം മാറ്റുന്നു. തെരുവുകൾ ശൂന്യം, പട്ടണങ്ങൾ നിഷ്ക്രിയം, നഗരങ്ങളെല്ലാം വിജനമാക്കപ്പടുന്നു. സാമ്പത്തിക ക്രയവിക്രയങ്ങൾ അസംതുലിതമാകുന്നു. എല്ലാവർക്കും അവനവനിലേക്കുൾ വലിഞ്ഞു ശരി-തെറ്റുകൾ വിശകലനം നടത്താനുള്ള പ്രകൃതി സംരക്ഷിത സമയക്രമം. 
യഥാർത്ഥത്തിൽ പതിനഞ്ചു കിലോ അരിയും അതിലേക്കുള്ള പലവ്യഞ്ജനങ്ങളും മതി രണ്ടു മാസത്തോളം ഒരാൾക്ക് ജീവിക്കണമെങ്കിൽ എന്ന് ബോധ്യപ്പെടുത്തിയ ദിനങ്ങൾ. എന്താണ് അടിസ്ഥാന ആവശ്യങ്ങൾ, അനാവശ്യങ്ങൾ എന്തായിരുന്നു എന്നൊക്കെ നമുക്ക് തിരിച്ചറിവ് തന്ന പ്രകൃതിയുടെ വികൃതി. 
ഉള്ളവനും, ഇല്ലാത്തവനുമെന്ന സാമൂഹി തിയറിയിൽ യഥാർത്ഥത്തിൽ ഇല്ലാത്തവരാണെല്ലാവരുമെന്ന് മനസ്സിലാക്കി തരുന്ന  ലോക്ക് ഡൗൺ. ഉള്ളവർ ഇല്ലാത്തവന് കൊടുക്കട്ടെ എന്ന് വേദഗ്രന്ഥങ്ങൾ ഓർമ്മപ്പെടുത്തിയത് മറന്നപ്പോൾ. ഇല്ലാത്തവൻ്റെ കോന്തലത്തുമ്പിലെ അരപ്പട്ടിണിയുടെ നാണയത്തുട്ടുകൾ പൊറുക്കിക്കൂട്ടി വാങ്ങിച്ച അരക്കവർ ഭക്ഷപ്പൊതികൾക്ക് ആത്മാഭിമാനം നോക്കാതെ കൈ നീട്ടിയ ചിത്രങ്ങൾ. അത്യാഡംബര സൗധങ്ങളിലഭിരമിച്ചന്തിയുറങ്ങിയിരുന്നവർ ആശുപത്രി വരാന്തകളിൽ ആശ്വാസത്തിനായ് അലമുറയിടുന്നു. താനും തൻ്റെ മൊബൈൽ കൂട്ടും എന്നഹങ്കരിച്ചിരുന്നവന് തങ്ങായി വരുന്നത് തെരുവിലഗണിച്ചിരുന്ന ഓട്ടോക്കാരൻ. അതെ കൊടുക്കൽ വാങ്ങലുകളാണ് യഥാർത്ഥ മാനവികത എന്ന് പ്രകൃതി പഠിപ്പിച്ചിരിക്കുന്നു. കുന്നുകൂടുന്ന സമ്പാദ്യങ്ങളും, കെട്ടിപ്പൊക്കിയ കൊട്ടാരങ്ങളുമല്ല യഥാർത്ഥ ജീവിത സൗഭാഗ്യമെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ശ്വാസമെടുക്കാനാവാതെ, ഒന്നടുത്തിടപഴകാൻ അറക്കും വിധം പ്രയാസം നേരിട്ടപ്പോൾ കിട്ടിയ ചില ബോധ്യങ്ങളുണ്ടല്ലോ അവയാണ് നേർജീവിതം. ധൂർത്തടിച്ചു കളയുന്ന സമ്പാദ്യത്താലൊരംശം മതി നിത്യ ദുരിതത്തിലായവരുടെ കണ്ണീരൊപ്പാനെന്ന് കോവിഡാനന്തര കാലം നമ്മെ മറപ്പിക്കാതിരിക്കട്ടെ.
പരിശുദ്ധ ഖുർആൻ രണ്ടാം അദ്ധ്യായത്തിൽ ഓർമ്മപ്പെടുത്തുന്നു; സത്യവിശ്വാസികളെ ക്രയവിക്രയവും, സൗഹാർദ്ദവും, ശിപാർശയും നടക്കാത്ത ഒരു ദിവസം വരുന്നതിന് മുമ്പ് നാം നിങ്ങൾക്ക് നൽകിയതിൽ നിന്നും നിങ്ങൾ ചിലവഴിക്കുക ( 2:254)
നീ ദാനധർമ്മം ചെയ്യുമ്പോൾ അത് രഹസ്യമായിരിക്കേണ്ടതിന് നിൻ്റെ വലതുകൈ ചെയ്യുന്നതിന് ഇടതു കൈ അറിയാതിരിക്കട്ടെ രഹസ്യങ്ങൾ അറിയുന്ന നിൻ്റെ പിതാവ് നിനക്ക് പ്രതിഫലം നൽകും (മത്തായി 16,34).
ദാനം സമ്പാദ്യത്തെ ഇരട്ടിപ്പിക്കുമെന്നാണല്ലോ പ്രമാണം.
പ്രസിദ്ധ സൂഫി ഗുരു അബു സാഹിദ് തൻ്റെ ഖാൻഹായിലിരിക്കുമ്പോൾ, ഒരു സത്യാന്വേഷികടന്നു വന്നു. എന്നിട്ടദ്ദേഹം തനിക്ക് കൂടുതൽ വിജ്ഞാനം നേടണമെന്നറിയിക്കുന്നു. അങ്ങനെ ഗുരുവിനൊപ്പം താമസിച്ചപ്പോഴാണ് അദ്ദേഹത്തിന് ഒരു കാര്യം ബോധ്യപ്പെട്ടത്, ലളിത ജീവിതം നയിക്കുന്നതിന് പകരം ആശ്രമം ആഢംബര പൂർണ്ണമാണ്. എന്നിട്ട് ഗുരുവിനോട് ഈ വൈരുദ്ധ്യം അരായുന്നു. ഉടൻ ഗുരു മറുപടി പറഞ്ഞു;താങ്കൾ പറഞ്ഞത് ശരിയാണ് ഈ സുഖലോലുപത ഉപേക്ഷിക്കാം. അങ്ങനെ ശിഷ്യനൊപ്പം അദ്ദേഹം ആശ്രമം വിട്ടു മറ്റൊരിടം തേടി പോകുന്നു. വിശേഷങ്ങൾ പങ്കുവെച്ച് നടക്കുന്നിക്ക് ശിഷ്യൻ തൻ്റെ തോൽ സഞ്ചി മറന്നു വെച്ചതോർക്കുന്നു. പെട്ടന്ന് നിന്ന് അയാൾ പറഞ്ഞു ഞാൻ എൻ്റെ സഞ്ചി മറന്നു. അതിനകത്താണ് എൻ്റെ സാധനങ്ങളെല്ലാം. അത് ഇല്ലാതെ എനിക്കൊരടി മുന്നോട്ടും പോകാൻ സാധിക്കില്ല. അബു സാഹിദ് ശാന്തനായി പറഞ്ഞു. താങ്കൾക്ക് എൻ്റെ ആഢംബരം കണ്ടപ്പോഴുള്ള വികാരം എവിടെ? അവയെല്ലാം ഉപേക്ഷിച്ച് പോരാൻ എനിക്ക് ഒരു നിമിഷം വേണ്ടി വന്നില്ല, എന്നാൽ താങ്കൾക്കോ നിസ്സാരമായ ഒരു സഞ്ചി പോലും ഒഴിവാക്കാനാവുന്നില്ല. അതാണ് ആത്മീയ ജ്ഞാനം.ചുറ്റുമുള്ള തിനെ ഉപേക്ഷിക്കാൻ മടിയില്ലാത്തവരാണ് യഥാർത്ഥ വിജയി. കൈവശമുള്ളത് ഇരട്ടിയാക്കാൻ ശ്രമിക്കുമ്പോൾ ഓർക്കുക അതിൻ്റെ അവകാശികൾക്കതിനെ പതുത്ത് നൽകാനുള്ള മനസ്ഥിതി ഇല്ലാതാവുന്നു.

മനുഷ്യരുടെ സ്വഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്ന മേൽ സംഭവം കാണിക്കുന്ന മറ്റൊരു ചിത്രമുണ്ട്. മറ്റുള്ളവനെ നോക്കി അഭിപ്രായം പറയാൻ നമുക്കൊരു ഉളുപ്പുമില്ല. സ്വന്തം സമ്പാദ്യം ചെറുതായിക്കരുതി ഉത്തരവാദിത്വം മറ്റുള്ളവരിൽ കെട്ടിവെച്ച് നിർവൃതിയണയുന്നവർ. താൻ ശരിയാണെന്നും, ബാക്കിയുള്ളവരിലെ പേരായ്മകൾ ചുണ്ടിക്കാണിക്കാൻ വ്യഗ്രത കാണിക്കുന്നവർ. നമ്മിലെല്ലാം ഇങ്ങനെ ഒരു ദുർഗുണം വളരുന്നുണ്ട്. ചെയ്യേണ്ട കടമ ചെയ്യാതെ മറ്റുള്ളവരെ ചൂണ്ടി ആത്മ സംതൃപ്തിയടയുന്നവർ. 
അപരൻ്റെ ആവശ്യങ്ങളറിഞ്ഞ് നമുക്കാവുന്നത് ചെയ്യാനും, അതിലൂടെ അഭിമാനബോധമുയർത്താനുമാകുന്നെങ്കിൽ അതിനാവട്ടെ നന്മുടെ ശ്രമം. ഉത്തരവാദിത്വം വിട്ടെറിഞ്ഞ് കേവലതയിൽ  അത്മസായൂജ്യം അണഞ്ഞ് അർഹരുടെ ആവശ്യങ്ങൾ അണക്കാതിരിക്കാനാവട്ടെ.
ശുഭം
Dr. Jayafar ali Alichethu
9946490994

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi