റമളാൻ ചിന്ത - 16


Dr.ജയഫർ അലി ആലിച്ചെത്ത്



*ചിന്ത*



*നിങ്ങളുടെ ചിന്ത ഒരു പനിനീർപൂവെങ്കിൽ നിങ്ങൾ ഒരു പനിനീർ പൂന്തോപ്പാണ്. ഇനി, നിങ്ങളുടെ ചിന്ത മുള്ളാണെങ്കിൽ നിങ്ങൾ അടുപ്പിൽ വെക്കാൻ കൊള്ളുന്ന ഒരു വിറക് മാത്രമാണ്. (റൂമി)*


ഒരാളെന്താണെന്ന ചോദ്യത്തിന്, അതയാൾ തന്നെയാണെന്ന് പറയേണ്ടി വരും. ചിന്തകൾക്ക് പരിധിയില്ലാ എന്ന് പറയാറുണ്ട്, എന്നാൽ ചിന്തിച്ച് കൂട്ടുന്നതിന് പരിധി വെച്ചു കൂടെ?. മഴയെ അനുഗ്രഹമായി കാണുന്ന കൃഷി ആരംഭഘട്ട കർഷകനും, ശാപമെന്ന് വിലപിക്കുന്ന വിളവെടുക്കാനിരിക്കുന്ന കർഷകനും, ഒരേ പ്രക്രിയയെ നോക്കി കാണുന്നതിൻ്റെ വിത്യാസമാണ് പ്രധാനം. 


*ശരിയായ ചിന്തകൾ ജീവിതത്തിൻ്റെ വഴികാട്ടിയാണ്. വഴി പിഴച്ച ചിന്തകൾ നാശവും*. റോൾഫ് ദൊബേലിയുടെ ലോകപ്രശസ്ത ഗ്രന്ഥമാണ് *ചിന്തിക്കുക എന്ന കല സുതാര്യതയോടെ'* (The Art Of Thinking Clearly). ജീവിതത്തിലുടനീളം ചിന്തകളിൽ പുലർത്തേണ്ട സൂക്ഷ്മത ബോധ്യപ്പെടുത്തുന്ന രചന. "നമുക്കാവശ്യമുള്ളത് യുക്തിഹീനത കുറയ്ക്കുക മാത്രം. നേരായതും സുതാര്യവുമായ ചിന്ത - അതാണ് നമുക്കാവശ്യം' എന്ന ലളിത സമവാക്യമാണ് ഈ ഗ്രന്ഥം മുന്നോട്ട് വെക്കുന്നത്.


ഒരു വ്യക്തി എന്തെന്ന് നിർണ്ണയിക്കുന്നത് അയാളുടെ ചിന്തകൾ തന്നെയാണ്.   

*"വളരെയധികം ചിന്തിക്കുക, കുറച്ചു മാത്രം സംസാരിക്കുക, അതിലും കുറച്ചു എഴുതുക"* എന്ന എബ്രഹാം ലിങ്കൻ്റെ വരികൾ പ്രവർത്തനങ്ങൾക്ക് മുന്നേ നടക്കേണ്ട ചിന്തയെന്ന പ്രക്രിയയുടെ പ്രാധാന്യം കാണിക്കുന്നു.  പലപ്പോഴും നാം ചിന്തിക്കാതെ കാണിക്കുന്ന കാര്യങ്ങൾ വരുത്തിയേക്കാവുന്ന വിന നമ്മുടെ ചിന്തകൾക്കുമപ്പുറമാകും.


തൻ്റെ ആശ്രമത്തിൽ താമസിക്കുന്ന രണ്ട് ശിഷ്യന്മാരുടെ ചിന്താശേഷി അളക്കുന്നതിന് ഇരുവരേയും വിളിച്ചു വരുത്തി. രണ്ടു പേർക്കും ഓരോ നാണയങ്ങൾ നൽകി ഗുരു പറഞ്ഞു. "ഇതിന് ലഭിക്കാവുന്നത്ര വസ്തുക്കൾ വാങ്ങിയിട്ട് മൂന്ന് ദിവസത്തിനുള്ളിൽ നിങ്ങൾ താമസിക്കുന്ന മുറികൾ നിറക്കുക. വക്രബുദ്ധിക്കാരനായ ഒന്നാം ശിഷ്യൻ പുറത്തിറങ്ങി തൻ്റെ മുറി നിറക്കാനാവുന്ന സാധനം തേടിയലഞ്ഞു. ഒടുവിൽ ഒരാക്രി ക്കട കാണുകയും, അവിടത്തെ പഴയ സാധനങ്ങൾ കൊണ്ട് തൻ്റെ മുറി നിറക്കാനുള്ള കരാർ ആ നാണയം കാടുത്ത് ഉറപ്പിച്ചു. ഇത്തവണ ഗുരുവിൻ്റെ പ്രീതി നേടിയെടുക്കാനാവുമെന്ന് വിശ്വസിച്ചു. 


എന്നാൽ രണ്ടാമൻ രണ്ട് ദിവസം തൻ്റെ ഉദ്യമത്തിന് മുതിർന്നില്ല. ഇത് ഒന്നാമ നിൽ വലിയ ആവേശമുണ്ടാക്കി. മൂന്നാം നാൾ പുലർച്ചേ ഒന്നാമൻ്റെ മുറിയിൽ നിന്ന് അസഹ്യമായ ദുർഗന്ധം വമിക്കാൻ തുടങ്ങി. അപ്പോഴൊക്കെ രണ്ടാമൻ പ്രാർത്ഥനകളിൽ മുഴുകി കൊണ്ടിരുന്നു. അവസാനം പൂക്കടയിൽ നിന്ന് അൽപ്പം പൂവും, ഒരു പെട്ടി ചന്ദനത്തിരിയും വാങ്ങി റൂമിലെ ദേവീ ചിത്രത്തിൽ ചാർത്തി പ്രാർത്ഥന തുടർന്നു.


ഗുരുശിഷ്യന്മാരുടെ പ്രവർത്തി നേരിൽ കാണുന്നതിന് മറ്റു ശിഷ്യർക്കൊപ്പം അവരുടെ മുറികളിൽ എത്തി. ആദ്യത്ത റൂമിൽ നിന്ന് വമിക്കുന്ന ദുർഗന്ധം കാരണം തിരിച്ച് പോരേണ്ടി വന്നു. രണ്ടാമത്തെ ശിഷ്യൻ്റെ മുറിയിൽ പരന്ന പ്രകാശവും, സൗരഭ്യവും ഗുരുവിനെ സന്തോഷവാനായി. ഒന്നാമന്നെ വിളിച്ച് ഗുരു പറഞ്ഞു, *''ചീത്ത വിചാരങ്ങളുള്ള മനസ്സ് ദുര്‍ഗന്ധം വമിക്കുന്ന നിന്റെ മുറിപോലെയാണ്. അത് എല്ലാവരേയും അവിടെനിന്ന് അകറ്റും. നല്ല മനസ്സുകള്‍‍ സുഗന്ധം പരത്തുന്ന ഈ മുറിപോലെയും. എന്തുകൊണ്ടാണ് എല്ലാവര്‍ക്കും രണ്ടാമനെ ഇഷടപ്പെടുന്നതെന്ന് നിനക്ക് മനസ്സിലായോ? നീയും അവനെപ്പോലെ നല്ലത്ചി ന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും പഠിക്കൂ“.*


നമ്മുടെ ചിന്തകളിലാണ് നമ്മുടെ പരിമളം, നല്ല ഗന്ധം വരുത്താൻ നല്ല ചിന്തയുണ്ടായേ മതിയാകൂ. നല്ല ചിന്തകൾ കൈമാറി ജീവിതവിജയം വരിക്കാനാശംസകൾ.


ശുഭ ദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi